Saturday, November 3, 2012

I Love You

യൂനിസെഫിന്റെ കണക്കുകള്‍ പ്രകാരം ലോകത്ത് ഓരോ ദിവസവും ഇരുപത്തി അയ്യായിരം കുഞ്ഞുങ്ങള്‍ പട്ടിണി കിടന്നു മരിക്കുന്നുണ്ട്. അതായത് ഓരോ നാല് സെക്കന്‍റിലും ഒരു കുഞ്ഞ് വീതം മരിക്കുന്നു!. ഈ കുറിപ്പ് വായിക്കാന്‍ നിങ്ങള്‍ അഞ്ചു മിനുട്ട് എടുക്കുമെങ്കില്‍ ആ സമയത്തിനകം ലോകത്ത് എഴുപത്തി അഞ്ച് കുഞ്ഞുങ്ങള്‍ പട്ടിണി കിടന്ന് മരിച്ചിട്ടുണ്ടാവും! ഐക്യ രാഷ്ട്ര സഭയുടെ കീഴിലുള്ള ഏജന്‍സിയുടെ കണക്കാണിത്. ലോക ജനസംഖ്യയുടെ നാല്പതു ശതമാനം വരുന്ന ദരിദ്ര നാരായണന്മാര്‍ ലോക വരുമാനത്തിന്റെ അഞ്ചു ശതമാനം കൊണ്ടാണ് ജീവിച്ചു പോകുന്നത്. ഇരുപതു ശതമാനം വരുന്ന ധനികരുടെ കൈവശമാണ് ലോക വരുമാനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും. ഈ കണക്കുകളെയൊക്കെ മറികടക്കുന്നതാണ് ലോക രാജ്യങ്ങളുടെ മിലിട്ടറി ചിലവുകള്‍.. സ്റ്റോക്ഹോം ഇന്റര്‍നാഷണല്‍ പീസ്‌ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്- സിപ്രിയുടെ -ആധികാരിക കണക്കുകള്‍ പ്രകാരം രണ്ടായിരത്തി ഒമ്പതില്‍ ലോകം സൈനിക ആവശ്യങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ചത് ഒന്നര ട്രില്യന്‍ ഡോളറാണ് ( ie.1 followed by 12 zeroes- $10,00,00,00,00,000- guess how much!). ലോകത്തെ പട്ടിണി കിടക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും വയറൊട്ടാതെ കഴിയാന്‍ ഈ മിലിട്ടറി ചെലവുകളുടെ ഒരു ചെറിയ ശതമാനം മതി. 
ഓരോ നാല് സെക്കന്‍റിലും മരിച്ചു വീഴുന്ന കുഞ്ഞിനു ഈ കണക്കുകള്‍ അറിയില്ലെങ്കിലും അവന്റെ മരണം ഈ കണക്കുകളുടെ ഭാഗമാണ്. കുടിവെള്ളം കിട്ടാതെ, കിടപ്പാടമില്ലാതെ, ഉണ്ണാനും ഉടുക്കാനും ഇല്ലാതെ എത്രയെത്ര ആയിരങ്ങള്‍ നമുക്ക് ചുറ്റും ഉണ്ട്. അവര്‍ക്കൊക്കെ അവകാശപ്പെട്ട ഈ ഭൂമിയുടെ സമ്പത്ത് പരസ്പരം കൊന്നൊടുക്കാനുള്ള ആയുധങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുമ്പോള്‍ മരിക്കുന്നത് 'ഐ ലവ് യു' ആണ്. ഇരുപത്തി ഒന്നാം നൂറ്റാണ്ട് പടി കയറി വന്നത് എഴുത്തും വായനയും അറിയാത്ത നൂറു കോടി മനുഷ്യരുമായാണ്. ലോക മിലിട്ടറി ബഡ്ജറ്റിന്‍റെ ഒരു ശതമാനം മതിയത്രേ ഇവരെയൊക്കെയും സാക്ഷരരാക്കാന്‍. .
പട്ടിണി കിടന്നു എഴുന്നേല്‍ക്കാന്‍ വയ്യാതെ ഇരിക്കുന്ന ആഫ്രിക്കയിലെ കുഞ്ഞിനെ കൊത്തിതിന്നാന്‍ കഴുകന്‍ കാത്തിരിക്കുന്ന ചിത്രത്തിന് പുലിസ്റ്റര്‍ അവാര്‍ഡ്‌ കിട്ടി. പത്രങ്ങളുടെ ഫ്രണ്ട്‌ പേജില്‍ അതിന്റെ കളര്‍ ഫോട്ടോ നാം ആസ്വദിച്ചു. ഇ-മെയിലുകളില്‍ ഫോര്‍വേഡ് കളിച്ചു. പക്ഷെ ആ കുഞ്ഞിനോട് ആരും 'ഐ ലവ് യു' പറഞ്ഞില്ല. കഴുകന്‍ ആസ്വദിച്ചിരിക്കാന്‍ ഇടയുള്ള ആ കുഞ്ഞും ഈ ഭൂമിയുടെ അവകാശിയായിരുന്നു. എല്ലും തോലുമായ അമ്മമാരുടെ മുല ഞെട്ടുകളില്‍ നിന്നും പാലിന് പകരം രക്തം നുണയേണ്ടി വരുന്ന പതിനായിരക്കണക്കിന് കുഞ്ഞുങ്ങള്‍; ഒരു ആന്‍റി ബയോട്ടിക് ഗുളിക പോലും ലഭിക്കാതെ രോഗവും വേദനയും തിന്ന് കാണുന്നവരെയൊക്കെ ദൈന്യമായി നോക്കുന്ന പിഞ്ചു പൈതങ്ങള്‍. അവര്‍ക്കൊക്കെയും വേണ്ടത് ലോക മനസ്സാക്ഷിയുടെ 'ഒരു ഐ ലവ് യു' ആണ്.
ലോകത്തിന്റെ മിലിട്ടറി ചിലവുകള്‍ വെട്ടിച്ചുരുക്കാനോ അവക്കെതിരില്‍ പ്രതിഷേധം സംഘടിപ്പിക്കാനോ നമുക്ക് കഴിഞ്ഞു എന്ന് വരില്ല. പക്ഷെ തീരാദുരിതവുമായി നമുക്ക് ചുറ്റും കഴിയുന്ന എണ്ണമറ്റ മനുഷ്യരില്‍ ഒരാളോട് വല്ലപ്പോഴും ഒരു 'ഐ ലവ് യു' പറയാന്‍ നമുക്ക് കഴിയില്ലേ? ലോകത്തെ ദുരിതങ്ങള്‍ പാടെ മായ്ച്ചു കളയാന്‍ ആര്‍ക്കും ആവില്ല. പക്ഷെ വല്ലപ്പോഴും ഒരു 'ഐ ലവ് യു' പറയാന്‍ നമുക്കൊക്കെയും കഴിയും. കഴിയണം.